കവിത :: ചരിത്രം
എസ്. സലിംകുമാർ
അമ്മയമ്മയ്ക്കിരുളു കൊണ്ടൊരു
കോട്ടകെട്ടിയിരുന്ന കാലം
അച്ഛനമ്മയ്ക്കുയിരു കൊണ്ടൊരു
താലിവച്ചയനാദികാലം.
വീട്ടിലഷ്ടമി വന്ന കാലം
ഞാനവര്‍ക്കൊരു നിഴലു പോലെ വളര്‍ന്ന കാലം.
ഉമ്മറത്തൊരു വേലി വന്ന വിലക്കുകാലം
എഴുത്തുപള്ളിയിലാദ്യചീത്ത പഠിച്ച കാലം
കയ്യു പൊള്ളി പ്പാടു വീണ പരീക്ഷകാലം
ഒച്ച കത്തിയെരിഞ്ഞ കാലം
വാക്കു കത്തിയെറിഞ്ഞ കാലം
അയലുപക്കത്തവളുമാരുടെ
ചൂടു കൊത്തിയറിഞ്ഞ കാലം
അവളു വന്നു വിളിച്ചു മുമ്പെ നടന്ന കാലം
അവളവള്‍ക്കൊരു ചാലുവെട്ടിയൊലിച്ചുപോയി
വരള്‍ച്ച മോന്തി ദഹിച്ച കാലം
തറുതലക്കാറ്റാ ഞ്ഞടിച്ചു നില ചുഴികളാലെ നിറഞ്ഞകാലം
പകലുറക്ക ച്ചില്ല തോറും കനവിലൂറിയ നാട്ടുവെട്ടം
മോന്തി മത്തു പിടിച്ച കാലം
പുതിയ കൂട്ടു പടര്‍ന്ന കാലം
കവി കളിച്ചു നടന്ന കാലം
കഥ ചുരത്തി വെളുത്ത കാലം
വേല ചുറ്റി നടന്ന കാലം
വേല വേലികള്‍ തീര്‍ത്ത കാലം
പിറവി കാലമിതൊടുക്കുകാലമി
തിരുട്ടുകോട്ടയിടിഞ്ഞകാലമിതൊരിറ്റു കാലം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ