സിനിമാപ്രേമി (16) :: കഥയുടെയും സിനിമയുടെയും ഗന്ധർവ്വൻ
എസ്. സലിംകുമാർ
1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.
മദിരാശിയിലെ സാലിഗ്രാം അരുണാചലം സ്റ്റുഡിയോയിൽ 'അലാവുദ്ദീനും അദ്‌ഭുതവിളക്കും' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. സംവിധായകൻ ഐ വി ശശിയാണ്. സ്റ്റുഡിയോ സന്ദർശനം എന്ന അക്കാലത്തെ ചാൻസ് തെണ്ടൽ പരിപാടിയുമായി എത്തിയതാണ് ഞാൻ. ഐ വി ശശിയെ അപ്പോൾ അവിടെയെങ്ങും കണ്ടില്ല. കാലിൽ പ്ലാസ്റ്ററിട്ടു ഒരാളെ കണ്ടു- ഷൂട്ടിങ്ങിനിടെ കുതിരപ്പുറത്തുനിന്നു വീണു കാൽ ഒടിഞ്ഞ കമലഹാസൻ.
ഫ്ലോറിന്റെ ഒഴിഞ്ഞ കോണിൽ ഇരിക്കുന്ന താടിക്കാരനെ തിരിച്ചറിഞ്ഞു-
പി പത്മരാജൻ. അദ്ദേഹം ഐ വി ശശിയെ കാണാൻ വന്നതാണ്.
`
പി പത്മരാജൻ
(ഞാൻ താമസിക്കുന്ന പ്രൊഡക്ഷൻ ഓഫീസിന്റെ അലമാരയിൽ നിന്നും പദ്മരാജന്റെ 'രാപ്പാടികളുടെ ഗാഥ' എന്ന സിനിമയുടെ സെൻസർ സ്ക്രിപ്റ്റിന്റെ കാർബൺ കോപ്പികൾ പഴയ കടലാസ്സ് വിലയ്ക്ക് വിറ്റു ഒരുദിവസത്തെ പട്ടിണി മാറ്റിയിട്ടു അധിക ദിവസം ആയിരുന്നില്ല). വേറെ ചെരുപ്പില്ലാത്തതിനാൽ 'രാപ്പാടികളുടെ ഗാഥയിൽ' വിധുബാലയുടെ ഒപ്പം ഉയരത്തിനു സോമൻ ഉപയോഗിച്ച അരയടി പൊക്കമുള്ള ഹൈഹീൽഡ് ഹാഫ് ഷൂസ് ഇട്ടു കൊണ്ട് ഞാൻ കോടമ്പാക്കത്തു നിന്നും നന്ദനം വഴി ട്രിപ്പിക്കേൻ വരെ ജമാലിനെ (ആർട്ട് ഡയറക്ടർ) പിന്നിൽ ഇരുത്തി സൈക്കിൾ ചവുട്ടിപോയിട്ടുണ്ട് )
പദ്മരാജന്റെ അടുത്തു ചെന്ന് പരിചയപ്പെട്ടു. വർക്ക് ചെയ്യാൻ അവസരം ഉണ്ടോ ചോദിച്ചു. അദ്ദേഹം വിവരങ്ങൾ ഒക്കെ ചോദിച്ചിട്ടു മറ്റന്നാൾ ഓൾഡ് വുഡ് ലാൻഡ്‌സ് ഹോട്ടലിൽ രാവിലെ ചെല്ലാൻ പറഞ്ഞു. പറഞ്ഞ ദിവസം രാവിലെ പത്തു മണി ആയപ്പോൾ ഞാൻ ചെന്നു. ആൾ അവിടെ ഇല്ല. എപ്പോൾ വരുമെന്ന് അറിയില്ല. തിരികെപ്പോന്നു. പിന്നെ കണ്ടിട്ടില്ല.
സിനിമകൾ എല്ലാം കണ്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ