"ഗുരുദര്‍ശനത്തിന്റെ പ്രസക്തി ഏറി വരികയാണ് " എന്നു പറയുമ്പോള്‍ ...
എസ്. സലിംകുമാർ
ഗുരുദര്‍ശനത്തിന്റെ പ്രസക്തി ഏറി വരികയാണെന്ന് നാം പറയുമ്പോള്‍ വാസ്തവത്തില്‍ ഗുരുദര്‍ശനം നടപ്പാക്കുവാന്‍ നമുക്ക് കഴിഞ്ഞില്ല എന്നാണ് അര്‍ഥം. അതിനാല്‍ ഗുരുദര്‍ശത്തിന്റെ പ്രസക്തി കുറഞ്ഞു വരുകയാണ് വേണ്ടത്. അപ്പോഴാണ് ഗുരുദര്‍ശനത്തിന്റെ മൂല്യം
കൂടുന്നത്. കാരണം ഗുരുദര്‍ശനം നടപ്പായിക്കഴിഞ്ഞാല്‍ അതിന് പ്രസക്തി ഇല്ലല്ലോ. സമൂഹത്തിന്റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വളരുന്ന ഒരു ദര്‍ശന പദ്ധതിയാണ് ശ്രീനാരായണഗുരു മുന്നോട്ടു വച്ചത്.
അവിദ്യയുടെ ഫലമായി ജനസമൂഹം ജാതി തിരിഞ്ഞും മതം തിരിഞ്ഞും മറ്റുപല പേരിലും രാഷ്ട്രീയമായും ഒക്കെ വിദ്വേഷം പുലർത്തുന്നിടത്തൊക്കെ ഗുരുദര്‍ശനം ഇടപെടുന്നു. ഏകലോകത്തിന്റേയും വിശ്വ പൌരത്വതിന്റെയും സന്ദേശം നൂറ്റാണ്ടുകളിലൂടെ - വേദങ്ങള്‍ മുതല്‍ ഇങ്ങോട്ട് ആധുനിക സാഹിത്യവും കലകളും വരെ നില കൊള്ളുമ്പോഴും മനുഷ്യ സമൂഹം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ പരസ്പരം പൊരുതുന്നു.
ബോധനവീകരണം എന്ന വഴിക്കാണ് മഹാഗുരുക്കന്മാര്‍ പുരാതനകാലം മുതല്‍ സ്നേഹത്തോടെ ജീവിക്കുവാന്‍ ജനങ്ങളെ പഠിപ്പിച്ചത്.
നാരായണഗുരുവിന്റെ ദര്‍ശനം വിദ്യയില്‍ ഉറച്ചതായിരുന്നു. വിദ്യ കൊണ്ട് സ്വതന്ത്രരാകുവാന്‍ അദ്ദേഹം നടത്തിയ ഉദ്ബോധനവും അതിനനുസൃതമായ പ്രവര്‍ത്തനവുമാണ് കേരളത്തിന്റെ പല തലങ്ങളിലും ഉള്ള ഒന്നാം സ്ഥാനത്തിനു കാരണം.
സാക്ഷരതയിലും ആരോഗ്യരംഗത്തും വൃത്തിയിലും മനുഷ്യവിഭവമെന്ന നിലയിലും ലോകവ്യാപകമായി മലയാളികള്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ വൈദഗ്ധ്യത്തിലും ഒക്കെയുള്ള ഒന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് മലയാളിക്കു കിട്ടിയത്.
പഠിച്ചതു കൊണ്ടാണ് വയല്‍വാരത്ത് വീട്ടില്‍ നാണു നാരായണഗുരു ആയത്. പഠിച്ചും പഠിപ്പിച്ചും സ്നേഹത്തോടെ ജീവിക്കുവാന്‍ അദ്ദേഹം കേരളീയ സമൂഹത്തെ പഠിപ്പിച്ചു. ആധുനിക കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച ''ശ്രീനാരായണപ്രസ്ഥാനം'' അതിന്റെ ആശയ പ്രചാരണവും പ്രവര്‍ത്തനവും നടത്തിയത് ബോധവത്കരണ പ്രവര്‍ത്തനത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ്. അതിന് മാധ്യമങ്ങളായി കവിതയം ലേഖനങ്ങളും കഥകളും സംഭാഷണങ്ങളും പ്രസംഗവും ചര്‍ച്ചകളും ഒക്കെ ഉപയോഗിക്കപ്പെട്ടു.
ഗുരുദര്‍ശനത്തിന്റെ മുഖ്യധാര നടരാജഗുരുവിലൂടെ ആധുനിക ചിന്തകര്‍ക്കിടയിലും
കൈവഴികള്‍ കുമാരനാശാനിലൂടെയും ടി.കെ.മാധവനിലൂടെയും സഹോദരന്‍ അയ്യപ്പനിലൂടെയും മറ്റു നിരവധി ശിഷ്യന്മാരിലൂടെയും സാഹിത്യ-സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളിലും എകതയുടെ വിത്തുകള്‍ക്ക് വെള്ളവും വളവും എത്തിച്ചു കൊടുത്തു.
ഏകത എന്ന ആശയം കേരളം ചരിത്രാതീതകാലം മുതല്‍ സ്വപ്നമായി കൊണ്ടു നടന്നതിന്റെ ആവിഷ്കാരമാണല്ലോ ഓണം. മഹാബലിയും ശബരിമല അയ്യപ്പനും നാരായണഗുരുവും കേരളത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ ഏകതാ പ്രവാചകരാണ് .
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഗുരുവും കൂട്ടരും നടത്തിയ പ്രവര്‍ത്തനത്തിന്റെ തുടർച്ചയാണ് അതേ നൂറ്റാണ്ടി ന്റെ രണ്ടാം പകുതിയിൽ
കമ്മ്യൂണിസ്റ്റുകൾ നടത്തിയത്. പക്ഷേ ജനാധിപത്യത്തിന്റെ കണക്കുകള്‍ക്ക് അടിമപ്പെട്ട രാഷ്ട്രീയ സമ്പ്രദായങ്ങള്‍ അവനവന്റെ അധികാരം ഉറപ്പിക്കുവാന്‍ വേണ്ടി മനസ്സാക്ഷി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ദു:ഖകരമായ അവസ്ഥയാണ് ഇന്ന് കേരളത്തിന്റേത്.
ഏതു രാഷ്ട്രീയ സമ്പ്രദായം ആയാലും ജനങ്ങള്‍ക്ക് സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയുവാനാവണം.
ആത്മീയമെന്നോ ഭൌതികമെന്നോ വേര്‍തിരിവില്ലാത്ത ഒരു ജീവിതപദ്ധതി ജനങ്ങള്‍ സ്വീകരിക്കണം. എല്ലാ മതക്കാര്‍ക്കും ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിക്കുവാന്‍ കഴിയണം. അതതു മതങ്ങളുടെ പ്രാര്‍ത്ഥനകളാണ് ഇപ്പോള്‍ സര്‍വമതപ്രാര്‍ത്ഥന പോലുള്ള ഔപചാരികവും പലപ്പോഴും ആത്മാര്‍ഥത ഇല്ലാത്തതുമായ ചടങ്ങുകളില്‍ ഉള്ളത്. അത് ആയിക്കൊള്ളട്ടെ. ആളുകള്‍ക്ക് ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രാര്‍ഥിക്കുവാന്‍ കഴിയണം. അതിന് ഉതകുന്ന പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം.
കവലകള്‍ തോറും ഗുരുമന്ദിരങ്ങള്‍ മദമാത്സര്യലോഭങ്ങളോടെ സ്ഥാപിക്കുന്നത് കൊണ്ട് , ഗുരുവിനെ അവതാരപുരുഷനായി വാഴ്ത്തുന്നതുകൊണ്ട് -ദൈവമായി ആരാധിക്കുന്നത് കൊണ്ട്-
ഗുരുവിന്റെ പേരിലുള്ള സംഘടനകള്‍ ലക്ഷ്യമിടുന്നത് മറ്റു പല മതങ്ങള്‍ക്കും ഒപ്പം ഭൌതികമായി ശ്രീനാരായണദര്‍ശനത്തെ ഉയർത്തിക്കാട്ടുവാന്‍ ഉള്ള വ്യഗ്രത കൊണ്ടാണ്. പക്ഷേ ഇത്തരം ഭൌതികമായ കാട്ടിക്കൂട്ടലുകള്‍ ഇല്ലാതെ തന്നെ ഒരു ദര്‍ശനം എന്ന നിലയ്ക്ക് സ്വയംപര്യാപ്തമാണ് ശ്രീനാരായണദര്‍ശനം.
ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു രൂപപ്പെട്ട ഒരു സാമൂഹ്യ സംസ്കൃതിയെയും സമൂഹത്തിന്റെ മേല്‍ അത് അടിച്ചേല്‍പ്പിച്ച നിയമങ്ങളെയും ലംഘിച്ചു കൊണ്ട് വെല്ലു വിളിക്കുകയാണ് ഗുരു ചെയ്തത്. അതിനുള്ള ആത്മബലം അദ്ദേഹത്തിനു നല്‍കിയത് വിദ്യ അഥവാ അറിവ് ആണ്. കേരളത്തില്‍ ബ്രാഹ്മണ്യത്തിന്റെ അടിത്തറ ഇളക്കിയ സംഭവം ആയിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.
ബ്രിട്ടീഷ് സിംഹാസനത്തിന്റെ അടിത്തറ ഇളക്കുവാന്‍ ഗാന്ധിജികുറുക്കിയെടുത്ത ഒരു പിടി ഉപ്പു ഉണ്ടാക്കിയ നിയമ ലംഘനത്തിലും വലുതായിരുന്നു ഗുരുവിന്റെ നിയമലംഘനം.
വൈക്കം സത്യാഗ്രഹം പോലെയുള്ള മാത-രാഷ്ട്രീയ-സാംസ്കാരികയാഗത്തിന്റെ ചാലകശക്തിയാകുവാന്‍ കഴിഞ്ഞ ഒരു ദര്‍ശനത്തിന്റെ മേല്‍ ഇന്നത്തെ അരാജകത്വം നിറഞ്ഞ മത-രാഷ്ട്രീയ-വ്യാപാരശക്തികള്‍ മൂടുപടം ഇട്ടിരിക്കുന്നു. പക്ഷേ സത്യത്തിന്റെ മുഖം എത്രനാള്‍ സ്വർണ്ണപ്പാത്രം കൊണ്ട് മൂടി വയ്ക്കുവാന്‍ കഴിയും?
മദ്യം, വിദ്യ എന്നീ രണ്ടു 'ദ്യ' കള്‍ ആണ് ഇന്ന് അപകടകരമായ നിലയില്‍ കേരളത്തിന്റെ തലേലെഴുത്ത് നിര്‍ണയിക്കുന്നതും സാധാരണക്കാരന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതും. വിദ്യ കൊണ്ട് സ്വതന്ത്രരാകുവാന്‍ നമ്മോടു പറഞ്ഞ ഗുരു ഒരിക്കലും ഇന്നത്തെ നിലയിലുള്ള വിദ്യാഭ്യസക്കച്ചവടവും അത് മൂലം സമൂഹത്തിലുണ്ടാകുന്ന അസമത്വങ്ങളും വിഭാവനം ചെയ്തിരിക്കില്ല.
കള്ളു ചെത്തുന്ന കത്തി കീറി ക്ഷൌരക്കത്തികളുണ്ടാക്കുവാന്‍ ഗുരു പറഞ്ഞത് വിഷക്കള്ളല്ലാത്ത ശുദ്ധമായ കള്ളു സമൃദ്ധമായി കിട്ടിക്കൊണ്ടിരുന്ന കാലത്താണ്. മദ്യ നിരോധനം എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന മദ്യം മാത്രം കഴിക്കുവാനുള്ള ഒരു ഏര്‍പ്പാട് ആണ് എന്ന നിലയിലാണ് ഇന്ന് കേരളീയര്‍. മദ്യാസക്തി കൊണ്ട് അധ:പതിക്കുന്ന ഒരു സമൂഹത്തെ രക്ഷിക്കുവാന്‍ ഉതകുന്ന പരിഹാര മാര്‍ഗങ്ങളില്ലാതെ കേരളം ഇന്ന് വിഷമിക്കുന്നു. ഗുരുവിന്റെ പടം മുന്നില്‍ വച്ചു കൊണ്ടാണ് ഇന്ന് കേരളം വിഷക്കള്ളു വില്ക്കുന്നത്. വിദ്യാഭ്യാസരംഗം അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും അമ്മത്തൊട്ടിലായി മാറിയിരിക്കുന്നു. രാഷ്ട്രീയവും മതവും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആ രംഗത്തുള്ള വ്യക്തികളെയും രക്തരൂഷിതമായി നേരിട്ടു കൊണ്ടിരിക്കുന്നു. സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ഒരു മരീചിക മാത്രമായിരിക്കുന്നു. മരിക്കാത്ത ആശയങ്ങള്‍ മറയായി പിടിച്ചു കൊണ്ടാണ് ഇന്ന് വിദ്യാഭ്യാസ രംഗത്ത് അഴിമതിയും കൊള്ളയും നടക്കുന്നത് .
അവകാശ സംരക്ഷണത്തിനായി രൂപപ്പെട്ട സാമൂഹിക രാഷ്ട്രീയ സ്ഥാപനങ്ങള്‍ ഒക്കെത്തന്നെ ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഇടയ്ക്കുള്ള ദല്ലാള്‍പ്പണി ഏറ്റെടുത്തു തടിച്ചു കൊഴുക്കുന്നു. മൂല്യബോധമില്ലാത്ത ഒരു സമൂഹമായി മലയാളികള്‍ മാറിയിരിക്കുന്നു. പൌരബോധവും ആത്മാഭിമാനവും വളര്‍ത്തുവാനും മനുഷ്യന്‍ മനുഷ്യനായി സ്വാതന്ത്ര്യത്തോടെ ജീവിക്കണം എന്നും, അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" എന്നു ആഹ്വാനം ചെയ്ത ഗുരു ദര്‍ശനത്തി ന്റെ പ്രസക്തി ഏതു അര്ത്തത്ത്തിലും കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. അത്രമാത്രം കേരളം മൂല്യച്യുതിയുടെ പരകോടിയിലാണിപ്പോള്‍ .
ഗുരുദര്‍ശനത്തില്‍ ഊന്നിയ പുതിയൊരു ബോധവത്കരണ പരിപാടി പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കണം. കുമാരനാശാനെപ്പോലോരാൾ ഗുരുദര്‍ശനം പ്രചരിപ്പിക്കുവാന്‍ വേണ്ടി നടത്തിയ ഭൌതിക പ്രവര്‍ത്തനങ്ങളുടെ ആഴവും പരപ്പും അദ്ദേഹത്തി ന്റെ ഗദ്യകൃതികൾ വായിച്ചാല്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ കവിതയിലെ ആത്മീയകലാപങ്ങളും പ്രവര്‍ത്തനത്തിലെ ഭൌതികകലാപങ്ങളും ഗുരുവിന്റെ അദ്വൈത ദര്‍ശനം കുമാരന്‍ ആശാന്‍ തികച്ചും ഉള്‍ക്കൊണ്ടിരുന്നു എന്നതിന്റെ തെളിവാണ്.
ഗുരുവിനെ കേവലാത്മീയതയില്‍ മാത്രം നിര്‍ത്തി ദൈവമാക്കി ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വിഗ്രഹമായി വളര്‍ത്തിയെടുത്തു തെരഞ്ഞെടുപ്പു രാഷ്ട്രീയം കളിക്കുന്ന അവസ്ഥ മാറണം. സമകാലിക ലോകത്ത് കലാപങ്ങളും അക്രമങ്ങളും ഭരണകൂടങ്ങളും ജനങ്ങളും തമ്മിലുള്ള പോരാട്ടങ്ങളും വര്‍ദ്ധിക്കുന്നു. അശാന്തി അണുകുടുംബം മുതല്‍ അന്താരാഷ്ട്രതലം വരെ വ്യാപിച്ചിരിക്കുന്നു. ഗുരുവിന്റെ കർമ്മഭൂമിയായ കേരളത്തില്‍ അക്രമവും അനീതിയും അരാജകത്വവും നടമാടുന്നു. അക്കമിട്ടു പറയാനാണെങ്കില്‍ പോലും വാള്യങ്ങള്‍ വേണ്ടി വരുന്ന തരത്തില്‍ ജാതി-മത-രാഷ്ട്രീയ-അരാഷ്ട്രീയക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന സംഭവങ്ങള്‍ പെരുകുന്നു. എന്തല്ല ഗുരുദര്‍ശനം എന്നു നാം കണ്ടു കൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ അസമത്വത്തെ നിര്‍മാര്‍ജനം ചെയ്യുവാനുള്ള മികച്ച ആയുധമാണ് ഗുരുദര്‍ശനം.
ശാങ്കരദര്‍ശനം വാദപ്രതിവാദത്തിന്റേയും തര്‍ക്കത്തിന്റേയും അദ്വൈതത്തെ അവതരിപ്പിച്ചത് മതപരമായ് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആയിരുന്നു. അറിയാനും അറിയിക്കാനും ഉള്ള അദ്വൈതം ആണ് നാരായണഗുരുവിന്റേത്. അങ്ങനെ അല്ലാത്തത് കൊണ്ടാണ് ശാങ്കരദര്‍ശനം കേരളത്തില്‍ വേരുപിടിക്കാതെ പോയത്. അറിയാനും അറിയിക്കാനും ഉള്ള നമ്മുടെ ശേഷിയെ വികസിപ്പിച്ചു സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ എല്ലാ മനുഷ്യരെയും പ്രാപ്തനാക്കുന്ന ഒരു പ്രവര്‍ത്തന പദ്ധതിയിലൂടെ ആയിരിക്കണം ഗുരുദര്‍ശനം പ്രചരിപ്പിക്കേണ്ടത്.
ഏകാധ്യാപക വിദ്യാലയങ്ങളും സാക്ഷരതാ-ഗ്രന്ഥശാലാ-ശാസ്ത്ര സാഹിത്യ പ്രസ്ഥാനങ്ങളും നടത്തിയിരുന്ന ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നൂറു ശതമാനം സാക്ഷരത എന്ന സാങ്കേതികക്കടമ്പ കടന്നതോടെ പലവഴി പിരിഞ്ഞു. സാമൂഹ്യനീതിക്ക് വേണ്ടി പൊരുതുവാന്‍ സംഘടനകള്‍ ഇല്ലാതെ വന്നു. സര്‍ക്കാര്‍ സഹായം പറ്റുന്ന സര്‍ക്കാരിതര സംഘടനകള്‍ പെരുകി. സമ്പന്നരായി പല വഴിക്കും പണം സ്വരൂപിക്കുവാനും അഴിമതി നടത്ത്തുവാനുംമാത്രമായി സംഘടനകള്‍ . സംഘടനക്കച്ചവടം പോലെ ലാഭകരമായ മറ്റൊന്നും ഇക്കാലത്തില്ല.
ഒരൊറ്റ സംഘടനയുടെ പ്രവര്‍ത്തനത്തിനു വഴികാട്ടി ആയിക്കൊണ്ടാണ് നാരായണഗുരു കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ മാറ്റിമറിച്ചത്.
വിദ്യ കൊണ്ട് സ്വതന്ത്രരാവാതെ, വിദ്യ കൊണ്ട് അഴിമതിക്കാരനും ക്രൂരനും ചതിയനും ഒക്കെ ആവാനും മലയാളി പഠിച്ചിരിക്കുന്നു. ജനസമൂഹത്തെ വിഘടിക്കുവാനും അകത്തും പുറത്തും പോരടിക്കുവാനും വേണ്ടിയുള്ളതായിരുന്നില്ല നാരായണഗുരു മുന്നോട്ടു വച്ച സംഘടനാപ്രവര്‍ത്തനം. അതിനാല്‍ത്തന്നെ അവിരാമമായ ഒരു നൂതന വിദ്യാഭ്യാസക്രമത്തിലൂടെ മാത്രമേ സമൂഹത്തെ ബോധവത്കരിക്കുവാന്‍ കഴിയുകയുള്ളൂ . ഗുരുദര്‍ശനത്തിന്റെ സത്ത ഉള്‍ക്കൊണ്ടു നിസ്വാർത്ഥമായ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാവുന്ന ഒരു പദ്ധതി ആവിഷ്കരിക്കുവാനും വിദ്യയിലൂടെ സ്വാതന്ത്ര്യവും ശക്തിയും ഉള്‍ക്കൊണ്ട് സമാധാനപൂര്‍ണവും സമത്വപൂര്‍ണവുമായ ഒരു ലോക സമൂഹം - ഒറ്റലോകം കെട്ടിപ്പടുക്കുവാനും മലയാളി യത്നിക്കേണ്ടതുണ്ട്.
സഞ്ചരിക്കുന്ന ഗുരുവായിരുന്നു നാരായണഗുരു . ജനങ്ങള്‍ക്കിടയില്‍ അവരുടെ കഷ്ടപ്പാടറിഞ്ഞു അവരോടു സംവദിച്ച് തന്റെ അറിവ് അവര്‍ക്ക് ഉപകാരപ്പെടുത്തി അവരുടെ അന്ധവിശ്വാസങ്ങളെ യുക്തിപൂര്‍വ്വം നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ ഗുരുവിനു കഴിഞ്ഞു. അവിദ്യയില്‍ നിന്നും വിദ്യയിലേക്കുള്ള പ്രയാണം മലയാളികള്‍ തുടരേണ്ടിയിരിക്കുന്നു. ആധുനിക കാലത്തെ അന്ധവിശ്വാസങ്ങളെ നാം സംമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജനം ചെയ്യേണ്ടതുണ്ട്.
വിദ്യയെന്നത് അക്ഷരവിദ്യ മാത്രമല്ല. അക്ഷരവിദ്യ ഒരു ചെറിയ ഘടകം മാത്രം-അറിവിനെ രേഖപ്പെടുത്തുന്ന അസംഖ്യം മാര്‍ഗങ്ങളില്‍ ഒന്ന്.
പുതിയ കാലത്തിന്റെ പ്രശ്നങ്ങള്‍ക്കനുസൃതമായ പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി ഗുരുദര്‍ശനത്തെ ഉപയോഗിക്കണം.
വിദ്യ, സംഘടന, ആത്മശക്തി- ഇവയുടെ ശരിയായ ഉപയോഗം കൊണ്ട് സമൂഹത്തിലെ അരക്ഷിതാവസ്ഥ മാറ്റി മറിക്കാം. ഗുരുദര്‍ശനത്തി ന്റെ പൊരുള്‍ സാധാരനാക്കാരന് മനസ്സിലാവുന്ന തരത്തില്‍ പ്രചരിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങൾ വേണം. അല്ലാതെ മുനിചര്യാപഞ്ചകവും ആത്മോപദേശ ശതകവും അർത്ഥം മനസ്സിലാക്കാതെ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഉരുവിട്ടും യോഗത്തില്‍ പ്രസംഗിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിച്ചും പരിഹരിക്കാവുന്ന ഒന്നല്ല സമകാലിക കേരളത്തിന്റെ പ്രശ്നങ്ങള്‍.
ആധുനിക കാലത്തിനനുസൃതവും സമര്‍പ്പിതവുമായ പ്രവര്‍ത്തനത്തിലൂടെ മാത്രം പ്രാപിക്കാവുന്ന ഒരു വിദൂരലക്ഷ്യത്തിലെക്കു നമ്മെ നയിക്കുന്ന വെളിച്ചമാണ് ഗുരുദര്‍ശനം. കേവലം പ്രചാരണവും പ്രസാരണവും മാത്രമല്ല പ്രയോഗമാണ് നമുക്ക് വേണ്ടത് .
അടിസ്ഥാനപരമായി ലോകത്തിന്റെ സ്വാര്‍ത്ഥതകളേയും ക്രൂരതകളെയും അസഹിഷ്ണുതകളെയും ഇല്ലാതാക്കുവാനുള്ള ഒരു പ്രയോഗമായി ഗുരുദര്‍ശനത്തെ ഉപയോഗിക്കേണ്ടതുണ്ട്.
ഗുരുദര്‍ശനത്തിലൂന്നിയതും കാലത്തിനനുസൃതവുമായ ഒരു ബഹുജന ബോധവത്കരണ പരിപാടി വരുന്ന നാലഞ്ച് ദശകങ്ങളോളം നിരന്തരമായി നടത്തണം. അത്തരമൊരു മഹാപ്രസ്ഥാനത്തെ ലോകവ്യാപകമായി രൂപപ്പെടുത്തുവാനുള്ള ശേഷി ഗുരുദര്‍ശനത്തിനുണ്ട്.
ഭരണകൂടങ്ങള്‍ അധ:പതനത്തി ന്റെ ചിന്ഹങ്ങള്‍ ആയി മാറുമ്പോള്‍ ജനങ്ങളെ തിന്മയില്‍ നിന്നു രക്ഷിക്കുവാനുള്ള വഴി തേടുവാന്‍ ഇത്തരം ഒരു പ്രസ്ഥാനത്തിന് മാത്രമേ കഴിയൂ.
ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരെ ഒപ്പം കൂട്ടുക. മറ്റുള്ളവര്‍ക്ക് ഒപ്പം കൂടുക . പരസ്പരം അറിഞ്ഞും അറിയിച്ചും ഏകത എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുക. പറയാന്‍ എളുപ്പമാണ്. പ്രവൃത്തിയുടെ നന്മയാണ് പ്രധാനം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ