മുന്‍ഷിയും (കണ്ടക്റ്റര്‍) കുട്ടിയും (കഥാകവിത)

എസ്. സലിംകുമാർ 






​മുൻഷി പരമു പിള്ള


മുന്‍ഷി സാര്‍ മുറുക്കുന്നു 
കളീക്കല്‍ കിഴക്കേതില്‍
മുന്‍ഷിയും ശിഷ്യന്മാരും
ഇരിക്കുന്നൊരു ദിനം.

കറിയാ (കാര്യസ്ഥനാ)
ണനങ്ങാതെല്ലാം കണ്ടും
കുറിയോണ്ടിടയ്ക്കിടെ  
വീശിയും നില കൊണ്ടു. 

ഉണ്ണിത്താന്‍, പൂതംകര 
ഗോപിയും, വൃന്ദാവനം
ഗോപിയും ജനാര്‍ദ്ദനന്‍ 
പിള്ളയും സദാ ഹാജര്‍.

വരുന്നു മോട്ടോര്‍ സൈക്കിള്‍ 
(ബി.എസ്.എ അമേരിക്കന്‍)
ഭാര്‍ഗവന്‍പിള്ള  കെ.എം.
ചിരിയും ഡയറിയും. 

അവരെല്ലാരും ചേര്‍ന്നു
വര്‍ത്തമാനത്തില്‍ നേരം
നീക്കവേ വരുന്നൊരാള്‍   
കണ്ടക്റ്റര്‍ കുട്ടി (സാക്ഷാല്‍) .

ചെക്കറാണിപ്പോള്‍  കുട്ടി 
പിരിച്ചു വിട്ടു പാവം
കുട്ടിയെ മുതലാളി
കാരണം സാഭാകോപം.

സംഭവം വിവരിച്ചു 
മുന്‍ഷിയെ  കേള്‍പ്പിക്കുന്നു
സംഭാരം റെഡിയാക്കി 
കറിയാ കൊടുക്കുന്നു.

ഒരു നാള്‍ ചെക്കര്‍ കുട്ടി 
ചെക്കിങ്ങ് നടത്തുന്നു..
കറ്റാനത്തെത്തി  വണ്ടി 
കത്തനാര്‍ കയറുന്നു. 

കത്തനാര്‍ക്കിരിപ്പിടം
കിട്ടുന്നു , വെട്ടിക്കോട്ടു 
പുഞ്ചയ്ക്കു സമീപത്തു 
നിന്നൊരു യുവതിയാം

ഗര്‍ഭിണി കയറുന്നു 
സീറ്റില്ല ​സ്റ്റാന്റിങ്ങാണ് 
കത്തനാരോട്    കുട്ടി
പറഞ്ഞു : ദയാവാനാം 

അച്ച നൊ ന്നെഴുന്നേറ്റു   
 ഗര്‍ഭിണീ സഹോദരി 
ക്കിരിക്കാനിടം കൊടു
ത്താകിലോ പുണ്യം കിട്ടും. 

അച്ചനു കോപം വന്നു 
കുട്ടിയെ ശപിക്കുന്നു
ബസ്സിൻ്റെയുടമയാം
കുഞ്ഞാടെ വിളിക്കുന്നു. 

കല്‍പ്പിച്ചു പിതാ," വിനി
കുട്ടിയെ വേണ്ടാ നിൻ്റെ​  
ബസ്സിലെ  ജോലിക്കായി
പിരിച്ചു വിട്ടേക്കണം

അല്ലെങ്കില്‍ സാഭാകോപം
ഭവിക്കും"-- മുതലാളി 
ഉടനെ വിളിപ്പിച്ചു
കുട്ടിയെ പുറത്താക്കി

യൂണിയനിടപെട്ടു  
കേസായി സമരമായ് 
എങ്ങുമെത്താതെ വര്‍ഷ
മൊന്നായി ചെക്കര്‍ കുട്ടി 

എത്തുന്നു പരിക്ഷീണന്‍
മുന്‍ഷിസാറിനെക്കാണാന്‍   
പണിയില്‍ തിരിച്ചേറി  
ജോലി ചെയ്യണം മതി. 

മുന്‍ഷിസാര്‍ പറയുന്നു
ശിഷ്യര്‍ക്ക് രസം കേറി  
കുട്ടിക്ക് വേവലാതി ..
മുന്‍ഷിസാര്‍ കനിയണം

മുന്‍ഷി സാര്‍ ചവയ്ക്കുന്നു
മുറുക്കാന്‍ ചുവക്കുന്നു
കുട്ടി പോ.. പരിഹാരം 
വേഗം ഞാന്‍ കാണാമെടാ..

കുട്ടി പോയ്‌ ശാന്തനായി 
രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍
വരുന്നു 'ജനയുഗം'  
പത്രത്തിലൊരു വാര്‍ത്ത. 

പുനലൂര്‍-കായങ്കുളം
ബസ് റൂട്ടില്‍ സര്‍ക്കാരിൻ്റെ​  
വണ്ടികളോട്ടാനുള്ള   
ചര്‍ച്ചകള്‍ നടത്തണം 

അതിന്നായ് ശ്രീമാന്‍ മുന്‍ഷി
പരമുപിള്ളയൊരു 
കമ്മിറ്റിയുണ്ടാക്കുന്നു 
സര്‍ക്കാരിലപേക്ഷിക്കാന്‍.

വാര്‍ത്ത കാണുന്നു സി.സി.
കോശിയാം മുതലാളി
തലയില്‍ കൈ വയ്ക്കുന്നു 
'കര്‍ത്താവേ  രക്ഷിക്കണേ' .

പുനലൂര്‍ കായംകുളം 
റൂട്ടിലെ ബസ്സുകളില്‍
പാതിയും തന്റേതാണ്‌  
സര്‍ക്കാരിന്‍ പരിപാടി 

നടന്നാല്‍  നെല്‍സണ്‍ വണ്ടി  
ക്കമ്പനി പൊളിഞ്ഞു ഞാന്‍ 
തെണ്ടേണ്ടി വരു
മിതു തടയാന്‍ വഴി തേടാം.

എത്തുന്നു പിറ്റെന്നാളില്‍ 
മുന്‍ഷിതന്‍ സവിധത്തില്‍
കോശിയാം മുതലാളി
നാല്‍പ്പതു ബസ്സിന്റോണര്‍ . 

"എന്താടെ കോശീ നിന്നെ 
കണ്ടിട്ടു കാലം കുറേ 
ആയല്ലോ വിശേഷങ്ങ 
ളെന്തെല്ലാം?.. സുഖമാണോ?"   

"മുന്‍ഷി സാര്‍ രക്ഷിക്കണം
ൻ്റെ​  റൂ ട്ടിനെ  മൊത്തം 
സര്‍ക്കാരു വിഴുങ്ങാതെ 
നോക്കണം  'പാവം'  ഞാനും

പിള്ളാരും പെരുവഴി
യാകാതെ കാത്തീടണം 
എന്തു വേണേലും ചെയ്യാം
സാറെന്നെ രക്ഷിക്കണം"

"വളച്ചു കെട്ടാതെ താന്‍  
സംഗതി പറയെടോ 
ഞാനാരു ഭഗവാനോ 
കോശിയെ രക്ഷിക്കുവാന്‍? "

"പുനലൂര്‍-കായംകുളം
ദേശസാല്‍ക്കരണത്തെ 
മാറ്റണം സാറേ - എൻ്റെ​  
കുടുംബം തെണ്ടിപ്പോകും. 

വണ്ടികള്‍ക്കൊരുപാടു    
സീസിയുമടയ്ക്കേണം "
"സീസി താനടയ്ക്കേണ്ട
സീസി താന്‍ തന്നല്ലേടോ

താനൊരു കാര്യം ചെയ്യൂ
കുട്ടിയെ തിരിച്ചെടു 
ത്തിത്ര നാള്‍ കൊടുക്കാഞ്ഞ 
ശമ്പളം കൊടുക്കണം. 
  
കുട്ടിക്കു ചീഫ് ചെക്കറായ്‌  
കയറ്റം കൊടുക്കണം 
സമ്മതമാണെങ്കില്‍ ഞാന്‍
ശ്രമിക്കാം ചിലതൊക്കെ."

കോശിക്കു   മനസ്സില്ലാ 
മനസ്സോടവയെല്ലാം 
സമ്മതിക്കുകയല്ലാ 
തില്ലൊരു നിവൃത്തിയും.

അങ്ങനെ  കായംകുളം 
കേന്ദ്രമായോടീടുന്ന  
കോശിതന്‍ ബസ്സുകള്‍ക്കു  
ചീഫ് ചെക്കറായീ  കുട്ടി.

മുന്‍കാല പ്രാബല്യത്തോ 
ടൊക്കെയും കിട്ടി ചെക്കര്‍ 
കുട്ടിക്കു പ്രതിഫലം
കാര്യങ്ങളുഷാറായി.
   
കുട്ടിക്കു സന്തോഷമായ്
മുന്‍ഷിക്കു രസമായി 
കോശിക്ക് സമാധാനം
പ്രശ്നങ്ങള്‍ സമാപിച്ചു 

ദേശസാല്‍ക്കരണത്തെ  
പ്പറ്റി വന്നതാം വാര്‍ത്ത 
മുന്‍ഷിതന്‍  പണിയത്രേ , 
പിന്നെയും കാലം രണ്ടു 

ദശകം കഴിഞ്ഞിട്ടേ 
പുനലൂര്‍ കായംകുളം
വഴിയില്‍ സര്‍ക്കാര്‍ ബസ്സിന്‍
സര്‍വീസു നടന്നുള്ളൂ.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം